എൻജിനീയറിംഗ് സിലബസിൽ മഹാഭാരതം, രാമായണം, രാമചരിത മാനസം, എന്നിവ ഉൾപ്പെടുത്തി മദ്ധ്യപ്രദേശ് സർക്കാർ. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പാണ് പ്രഖ്യാപനം നടത്തിയത്. വിദ്യാഭ്യസ ബോർഡ് സിലബസ് ഇതിനോടകം തന്നെ തയ്യാറാക്കി കഴിഞ്ഞു.
പുതിയ തീരുമാനത്തിൽ തെറ്റൊന്നുമില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി മോഹൻ യാദവ് പറഞ്ഞു. പുതിയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് പരിഷ്‌ക്കരണമെന്നും ഇതിഹാസങ്ങളെക്കുറിച്ച് പഠിക്കാൻ താൽപര്യമുള്ളവർക്ക് ഇതൊരു മുതൽകൂട്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി രാജഗോപാലാചാരിയുടെ മഹാഭാരതം എൻജിനീയറിങ് കോഴ്‌സിന്റെ ആദ്യ വർഷ സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശ്രീരാമൻ പാലമുണ്ടാക്കിയ സംഭവം നിർമ്മാണ മേഖലയിൽ എഞ്ചിനിയറിങ് വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടും. മൂല്യാധിഷ്ഠിത വിദ്യഭ്യാസം ഉറപ്പുവരുത്താൻ പുതിയ സിലബസ് പരിഷ്ക്കരണം കാരണമാകുമെന്നും മോഹൻ യാദവ് പറഞ്ഞു.
സ്‌കൂളിലും കോളേജ് പാഠ്യപദ്ധതിയിലും ദേശീയ വിദ്യാഭ്യസ നയം ഉൾപ്പെടുത്താൻ ശ്രമിക്കുന്ന ആദ്യ സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്.